ചെങ്ങോടുമലയെ സംരക്ഷിക്കാന്‍ നാടൊന്നിച്ചു; കൈകോർത്ത് പ്രതിഷേധം

ഖനന ഭീഷണിയില്‍ നിന്ന് കോഴിക്കോട് ചെങ്ങോടുമലയെ സംരക്ഷിക്കാന്‍ നാടൊന്നാകെ കൈകോര്‍ത്തു. പത്തര കിലോമീറ്റര്‍ ദൂരത്തില്‍ പന്ത്രാണ്ടായിരത്തിലധികം ആളുകളെ അണിനിരത്തി സംരക്ഷണവലയം തീര്‍ത്തു. പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന ജനകീയസമരത്തിന്റെ ഭാഗമായിട്ടായിരുന്നു സംരക്ഷണവലയം. 

കൈകോര്‍ത്ത് അണിചേര്‍ന്നവര്‍ക്ക് ഒരേശബ്ദം. ഒരേ ആവശ്യം. ചെങ്ങോടുമലയില്‍ ഖനനം വേണ്ട. വീണ്ടുമൊരു പ്രളയക്കെടുതിയിലേക്ക് നാടിനെ തള്ളിവിടാനാകില്ല. മലചുറ്റി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രതിരോധം തീര്‍ത്തത് പ്രകൃതിക്ക് വേണ്ടിയായിരുന്നു. ശുദ്ധവായു, നീരുറവ, വിഷരഹിത പച്ചക്കറി ഇവയെല്ലാം അന്യമാകുന്നതിനെക്കുറിച്ച് പുതുതലമുറയ്ക്കും ഓര്‍ക്കാനേ വയ്യ. 

കൂട്ടാലിട, നരയംകുളം, പുളിയോട്ട്മുക്ക്, മൂലാട്, ആവറാട്ട്മുക്ക് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പ്രതിഷേധനിര നീണ്ടത്. വിവിധ സ്കൂള്‍ വിദ്യാര്‍ഥികളും, സന്നദ്ധസംഘടന പ്രവര്‍ത്തകരും പങ്കെടുത്തു. കോട്ടൂരിന്റെ സമീപ പഞ്ചായത്തുകളായ നൊച്ചാട്, കായണ്ണ പ്രദേശങ്ങളിലുള്ളവരും സംരക്ഷണവലയത്തിലെ കണ്ണികളായി.