മടിച്ചേരി മലയിൽ ഉരുൾ പൊട്ടൽ; നാട്ടുകാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ള കോഴിക്കോട് കല്ലാനോട് മണിച്ചേരിമലയിലെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം. മാറ്റിപ്പാര്‍പ്പിച്ചവരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. പ്രാദേശിക തലത്തിലെ പരാതി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും പറ‍ഞ്ഞു. 

മടിച്ചേരി മലയിലെ സ്വകാര്യ ഭൂമിയിലാണ് വിള്ളലും ഉരുള്‍പൊട്ടലുമുണ്ടായത്. കുറ്റന്‍ പാറക്കല്ലുകള്‍ ഏത് സമയത്തും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. കരുതലെന്ന നിലയില്‍ പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കല്ലും മണ്ണും നീക്കം ചെയ്ത് സുരക്ഷിതമാക്കുന്നത് വരെ കുടുംബങ്ങളെ മണിച്ചേരി മലയുടെ താഴ്്വരയിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. തുടര്‍ നടപടികള്‍ക്കായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മലയോരമേഖലയില്‍ സമാന പ്രതിസന്ധിയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മുന്‍കരുതലെടുത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. 

ക്യാംപിലുള്ളവര്‍ക്ക് അവശ്യസാധനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയതായി ജില്ലാഭരണകൂടം അറിയിച്ചു. വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് മതിയായ സുരക്ഷ ഉറപ്പാക്കും. കുടുംബങ്ങളെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അതിനുള്ള നടപടിയും സ്വീകരിക്കും.