കനത്ത മഴ; കാസർകോട് തീരമേഖലയിൽ കടലാക്രമണം രൂക്ഷം

മഴ കനത്തതോടെ കാസര്‍കോട് ജില്ലയുടെ തീരമേഖലയില്‍ കടലാക്രമണം രൂക്ഷമായി. ഉപ്പള മണിമുണ്ടയില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും, മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശത്തെ റോഡിന്റെ ഒരു ഭാഗവും  കടലെടുത്തു. 250 മീറ്ററിലധികം ദൂരം കടല്‍ കരയിലേയ്ക്ക് അടിച്ചു കയറി.

കഴിഞ്ഞ രണ്ടുദിവസമായി മണിമുണ്ടയില്‍ കടലാക്രമണം രൂക്ഷമാണ്. വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്തെ വിഴുങ്ങും. കടലിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്തിരുന്ന രണ്ടു വീടുകളുടെ ഒരു ഭിത്തിയൊഴിച്ച് ബാക്കിയെല്ലാം കടലെടുത്തു. വീട്ടുകാര്‍ ബന്ധുവീടുകളിലേയ്ക്ക് താമസം മാറി. റവന്യു അധികൃതര്‍ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

മണിമുണ്ടയിലെ തീരദേശറോഡ് തകര്‍ന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കി. പുറം ലോകത്ത് എത്തണമെങ്കില്‍ അ‍‍ഞ്ചു കിലോമീറ്ററിലധികം ചുറ്റി 

സഞ്ചരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു