കൂട്ടുപുഴ പാതയിലെ ഗതാഗതകുരുക്ക്; പാലങ്ങളുടെ നിർമാണപ്രവർത്തികൾ പുനരാരംഭിക്കാനായില്ല

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ തലശേരി കൂട്ടുപുഴ പാതയിലെ ഗതാഗതകുരുക്കിനിടയാക്കുന്ന പാലങ്ങളുടെ നിര്‍മാണപ്രവര്‍ത്തികള്‍ പുനഃരാംഭിക്കാനായില്ല. ജലപാതയ്ക്കുവേണ്ടി രൂപകല്‍പന മാറ്റേണ്ടിവന്നതും കര്‍ണാടകവനംവകുപ്പിന്റെ എതിര്‍പ്പുമാണ് പാലംപണി മാസങ്ങളായി മുടങ്ങികിടക്കാന്‍ കാരണം.  

എരഞ്ഞോളി, കൂട്ടുപുഴ പാലങ്ങളുടെ നിര്‍മാണമാണ് അനന്തമായി നീളുന്നത്. തലശേരി–വളവുപാറ കെഎസ്‍ടിപി റോഡ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലങ്ങള്‍ നിര്‍മിക്കുന്നത്. എരഞ്ഞോളിയില്‍ തൂണുകള്‍ നിര്‍മിച്ചുതുടങ്ങിയപ്പോഴാണ് ജലപാത കടന്നുപോകുന്ന പുഴയായതിനാല്‍ ഉയരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമെത്തിയത്. ഇതോടെ ഒരുവര്‍ഷമായി നിര്‍മാണം മുടങ്ങികിടക്കുന്നു. നിലവിലുള്ള പാലത്തിലൂടെ ഒരേസമയം ഇരുവശങ്ങളിലേക്കും വലിയവാഹനങ്ങള്‍ക്ക് ഒരുമിച്ച് കടന്നുപോകാനാവില്ല. 

കേരള കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണവും ഒന്‍പത് മാസമായി മുടങ്ങിക്കിടക്കുകയാണ്. കര്‍ണാടകവനംവകുപ്പിന്റെ എതിര്‍പ്പ് മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും പാലാം യാഥാര്‍ഥ്യമാകാന്‍ ഇനിയും കാലതാമസമെടുക്കും.