സർക്കാർ പദ്ധതി വൈകുന്നു; കല്ലായി പുഴയിലെ വൃത്തിയാക്കാനുള്ള നടപടികളുമായി കോർപറേഷൻ

സംസ്ഥാന സർക്കാരിന്റെ പദ്ധതി വൈകുന്നതിനിടെ ജനകീയ പങ്കാളിത്തത്തോടെ കല്ലായി പുഴയിലെ ചെളി നീക്കാനുള്ള നടപടികൾ കോഴിക്കോട് കോർപറേഷനും ജില്ലാ ഭരണകൂടവും തുടങ്ങി. നഗരത്തിലെ കനോലി കനാലിന്‍റെ ശുചീകരണം പൂർത്തിയാക്കുന്നതിനൊപ്പം കല്ലായി പുഴയിലെ ഒഴുക്കും പുനസ്ഥാപിക്കുകയാണ് ലക്ഷ്യം.

കല്ലായി അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം പോലും തടസ്സപെട്ടു.കൂടാതെ  കനോലി കനാലിന്‍റെ ശുചീകരണം ഫലം കാണണമെങ്കിൽ കല്ലായി പുഴയിലെ ചെളി നീക്കി ഒഴുക്ക് പുനസ്ഥാപിക്കണം. അതിന്‍റെ ഭാഗമായാണ് ജനകീയ പങ്കാളിത്തതോടെ കോർപറേഷൻ ജില്ലാ ഭരണകൂടവും നടപടികൾ തുടങ്ങിയത്. ആദ്യഘട്ടത്തിൽ കോതി പാലത്തിന് സമീപം കല്ലായി അഴിമുഖത്തെ ചെളിയാണ് നീക്കം ചെയ്യുന്നത്.

അതേസമയം, കല്ലായി പുഴയുടെ നവീകരണത്തിന് ജില്ലാ ഭരണകൂടം നാലര കോടിയുടെ സമഗ്ര പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇനിയും തുടങ്ങിയിട്ടില്ല. കരാറുകാരെ ലഭിക്കാത്തതാണ് പദ്ധതി നീണ്ടുപോകാൻ കാരണം. പുഴയോരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പാനും നടപടികളായില്ല.