വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കാസര്‍കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളിലെ ജനങ്ങൾ

വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കാസര്‍കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളിലെ ജനങ്ങള്‍. കാടിറങ്ങിയെത്തുന്ന മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതു പതിവു സംഭവമാണ്. മൃഗങ്ങളെ തടയാനുള്ള സോളര്‍ വേലി ഒരുക്കുന്നതിനപ്പുറം ഒന്നും ചെയ്യാനില്ല എന്ന നിലപാടിലാണ് വനം വകുപ്പ്. 

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാടുകയറിയ മധ്യവയസ്കന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ജില്ലയിലെ വന്യമൃഗ ശല്യത്തിന്റെ ഏറ്റവും  ഒടുവിലത്തെ ഉദാഹരണം. ഇതൊരൊറ്റപ്പെട്ട സംഭവമല്ല, വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ കാടിറങ്ങിയെത്തുന്ന മൃഗങ്ങളുടെ ശല്യത്തില്‍ വലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പലരും കൃഷി തന്നെ ഉപേക്ഷിച്ചു. വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനായി സോളര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെന്നുമാത്രമാണ് പ്രശ്നത്തില്‍ വനംവകുപ്പിന്റെ മറുപടി. ഒപ്പം കാടിനുള്ളില്‍ പോകുമ്പോള്‍ കരുതല്‍ വേണമെന്ന ഉപദേശവും.

എന്നാല്‍ ജില്ലയുടെ വിവിധ മേഖലകളില്‍ സോളാര്‍ ഫെന്‍സിങ് എന്നത് ഇന്നും വെറും പദ്ധതിയായി മാത്രം അവശേഷിക്കുന്നു. മതിയായ വാഹന സൗകര്യമില്ലാത്ത മലയോരഗ്രാമങ്ങളില്‍ രാത്രി ഏറെ വൈകി ജനങ്ങള്‍ കാല്‍നടയായാണ് വീടുകളില്‍ എത്തുന്നത്. പെരുകുന്ന വന്യമൃഗ ആക്രമണങ്ങള്‍ ഇവരുടെ മനസുകളില്‍ ആശങ്ക നിറയ്ക്കുന്നു. പരാതികളേറുമ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വന്നു തലകാണിച്ച് മടങ്ങും. അതിനപ്പുറം ശാശ്വതമായൊരു പരിഹാരത്തിനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്നില്ല എന്ന ആക്ഷേപം ശക്തമാണ്.