ദുരന്തസാധ്യതയിലും ക്യാമ്പുകളിലേക്ക് മാറാൻ കഴിയാതെ ഈ കുടുംബങ്ങൾ

ദുരന്ത സാധ്യതയുണ്ടായിട്ടും ക്യാംപുകളിലേക്ക് താമസം മാറ്റാൻ കഴിയാത്ത കുടുംബങ്ങൾ വയനാട്ടിലുമുണ്ട്. മലയിടിച്ചിലും ഉരുൾപൊട്ടലും ഏത് നിമിഷവും സംഭവിക്കാവുന്ന മാനന്തവാടി മക്കിമലയിൽ അഞ്ച് കുടുംബങ്ങളാണ് ഇപ്പോഴും താമസിക്കുന്നത്.

ശരീരത്തിന് തളർച്ച ബാധിച്ച അബൂബക്കറിന് പ്ലാസ്റ്റിക് കൊണ്ട് മറച്ച വീട്ടിൽനിന്ന് പുറത്തിറങ്ങാനാവില്ല. മഴ പെയ്യുന്ന ശബ്ദവും പുഴ ആർത്തലച്ച് ഒഴുകുന്നതും കേൾക്കാം. പതിയിരിക്കുന്ന അപകടം മുന്നിൽ കണ്ടാണ് ഓരോ നിമിഷവും തളളിനീക്കുന്നത്.

ഏക വരുമാന മാർഗമായ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പോകാൻ തയ്യാറാകാത്തവരുമുണ്ട്. ഇങ്ങനെ വീടുവിട്ട് പോകാതിരിക്കുന്നവർക്ക് വീട്ടു സാധനങ്ങൾ എത്തിച്ചു നൽകുന്നത് സന്നദ്ധ സംഘടനകളാണ്. റോഡുകൾ തകർന്നതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവർ വീടുകളിലെത്തുന്നത്.