കീഴാറ്റൂരിൽ അടവുമാറ്റി സിപിഎം; ജനകീയ സമരം പരാജയമെന്ന് വരുത്തിതീർക്കാൻ നീക്കം

കണ്ണൂര്‍ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ നടക്കുന്ന സമരം പരാജയപ്പെട്ടന്ന് വരുത്തിത്തീർക്കാൻ ഭൂവുടമകളെ രംഗത്തിറക്കി സിപിഎം. എന്നാൽ ബൈപാസ് കടന്നുപോകുന്ന മറ്റ് ഗ്രാമങ്ങളിലെ ഭൂടമകളെ കൂട്ടുപിടിച്ച്  സിപിഎം  വ്യാജപ്രചാരണം നടത്തുകയാണെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന വയൽകിളി പ്രവർത്തകരുടെ ആരോപണം.  വധഭീഷണിയുണ്ടെന്നാരോപിച്ച്  വയൽകിളി പ്രവർത്തകയായ എൻ.ജാനകി പൊലീസിൽ പരാതി നൽകി.

സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കീഴാറ്റൂരിൽ വാർത്താസമ്മേളനം നടത്തിയാണ് ഭൂടമകളുടെ പിന്തുണ പാർട്ടിക്കാണെന്ന് പ്രഖ്യാപിച്ചത്. വയലടക്കമുള്ള ഭൂമി വിട്ടു നൽകാൻ സമ്മതം നൽകിയ ഭൂടമകളെയും വാർത്താസമ്മേളനത്തിൽ പങ്കെടുപ്പിച്ചു. 

എന്നാൽ സമരത്തിൽ പങ്കെടുക്കുന്നവർ സമ്മതപത്രം നൽകിയിട്ടില്ലെന്നാണ് വയൽകിളി പ്രവർത്തകരുടെഅവകാശവാദം.സമരത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് വധഭീഷണി ഉണ്ടായെന്ന് നിരാഹാരസമരം ചെയ്ത ജാനകി പറഞ്ഞു. കീഴാറ്റൂരിലെ ജനങ്ങൾ പാർട്ടിക്കൊപ്പമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഇന്നലെ പറഞ്ഞിരുന്നു.