നാൽപത് കോടിരൂപ മുടക്കി പാലം നിർമിച്ച് ആറ് മാസം കഴിഞ്ഞിട്ടും ബസ് റൂട്ട് അനുവദിക്കാതെ മോട്ടോര്‍ വാഹനവകുപ്പ്. കണ്ണൂർ മയ്യിൽ നണിശ്ശേരികടവ് പാലം വഴി സര്‍വീസ് നടത്താമെന്ന് ബസുടമകള്‍ സമ്മതമറിയിച്ചിട്ടും കാര്യമുണ്ടായില്ല. തളിപ്പറമ്പിൽനിന്ന് മട്ടന്നൂരിലേക്ക് എത്തിചേരാനുള്ള ഏളുപ്പമാർഗം കൂടിയാണ് ഈ പാലം.
മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇതുവഴി തളിപ്പറമ്പിലേക്ക് പോയാൽ ഒൻപത് കിലോമീറ്ററാണ് ലാഭം. നിർദിഷ്ട മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള പാത കൂടിയാണിത്. തളിപ്പറമ്പിൽനിന്ന് കണ്ണൂർ ടൗണിലെ തിരക്ക് ഒഴിവാക്കി മട്ടന്നൂരിലെത്താനും കഴിയും. നിരവധി സ്വകാര്യബസുടമകൾ ബസോടിക്കാൻ സമ്മതം മൂളിയിട്ടും അധികൃതർ അനുമതി നൽകിയില്ല.
മോട്ടോർവാഹന വകുപ്പിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ സൂചനാ സമരങ്ങളും കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു. പാലത്തിലൂടെ യാത്രാവാഹനങ്ങൾ കടത്തിവിടാൻ പൊതുമരാമത്ത് വകുപ്പ് അനുമതിയും നൽകിയിട്ടുണ്ട്.