കേരളത്തിലെങ്ങും മഴ തിമിർത്തു പെയ്യുബോൾ കഴിഞ്ഞ മൂന്നു വർഷമായി മഴ ലഭിക്കാത്ത ഒരു നാട് കേരളത്തിലുണ്ട്. സൈലന്റ്്വാലിയുടെ കിഴക്കൻ മേഖലയായ കിഴക്കൻ അട്ടപ്പാടിയാണ് മഴക്കായി കാത്തിരിക്കുന്നത്.
ഗുളിക്കടവിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിക്കും മുൻപെ നനവുളള കാഴ്ചകൾ മറയും. ഒരു പുല്ലു പോലും വളരാതെ വരണ്ടുണങ്ങിയ പ്രദേശങ്ങൾ. പച്ചപ്പ് തേടി അലയുന്ന കാലികൾ. മരങ്ങൾ പോലും ഉണങ്ങി നിൽക്കുന്നു. മരുഭൂമിയിൽ വളരുന്ന കളളിച്ചെടികൾ എവിടേയും നിറഞ്ഞിരിക്കുന്നു.
കരിഞ്ഞുണങ്ങി നിൽക്കുകയാണ് മലനിരകളെല്ലാം. 1998ന് ശേഷം മഴയുടെ തോതിൽ കുറവുണ്ടായെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. ഒരോ വർഷവും മഴ കുറഞ്ഞു വരികയാണ്. കഴിഞ്ഞ മൂന്നു വർഷമായി മഴക്ക് വേണ്ടിയുളള കാത്തിരുപ്പിലാണ് കാർഷികമേഖല. മഴ ഇനി എന്ന് പെയ്യുമെന്ന് പോലും ഇവർക്കുറപ്പില്ല.
നനക്കാൻ വെളളമില്ലാതെ പലരും കൃഷി ഉപേക്ഷിച്ചു. കന്നുകാലി കൃഷി ഉപജീവനമായുളള ആദിവാസി കുടുംബങ്ങൾ കാലികളെ മേക്കുന്നത് മഴയുളള സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്.