രോഗബാധിതയായി ശരീരം തളർന്ന ആദിവാസി വയോധികയെ ഒന്നരക്കിലോമീറ്റർ മലയിലൂടെ ചുമന്നു കുടിലിലെത്തിച്ചു പൊലീസുകാരുടെ മാതൃക.
വീട്ടിക്കുന്ന് പറയൻമാട് കോളനിക്കു സമീപം കല്യാണി(70)യെ ആണ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലെ എസ്‍സിപിഒ സജീവൻ, സിപിഒ അജീഷ് എന്നിവർ ചേർന്നു കുടിലിൽ എത്തിച്ചത്. കല്യാണി രണ്ടാഴ്ചയായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കർഷകവേദി കെട്ടിടത്തിനു സമീപം വരെ മാത്രമേ ഗതാഗത സൗകര്യമുള്ളൂ.
അനങ്ങാൻപോലും ശേഷിയില്ലാത്ത കല്യാണിക്കു മൂത്രം പോകാൻ ട്യൂബും ഇട്ടിരുന്നു. ചുമന്നുകൊണ്ടു പോകാൻ ബന്ധുക്കൾവരെ വൈമനസ്യം കാണിച്ചപ്പോൾ പൊലീസുകാരായ സജീവനും അജീഷും മുന്നോട്ടുവരികയായിരുന്നു.