സംസ്ഥാഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ആശുപത്രി നിർമ്മാണം പ്രതിസന്ധിയിൽ. നിർമാണത്തിനാവശ്യമായ കരിങ്കല്ലിന്റെ ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് കാരണം. ഗതാഗത സൗകര്യം ഇല്ലാത്തതും പുറത്തുനിന്ന് നിർമാണ സാമഗ്രികൾ എത്തിക്കുന്നത് തടസപ്പെടുത്തി.
ഇടമലക്കുടിയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശുപത്രി ഒരുങ്ങുന്നത്. ആശുപത്രിയിലെത്താൻ കിലോമീറ്ററുകൾ വനത്തിലൂടെ കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു കുടി നിവാസികൾ. നവജാത ശിശുക്കളുടെ മരണവും പതിവായി. ഇതേത്തുടർന്നാണ് ആശുപത്രി നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. ഒരു കോടി ഇടുപത്തിയെട്ടു ലക്ഷം രൂപ മുടക്കിയാണ് ഇടമലക്കുടിയിൽ പ്രാഥമികാരോഗ്യ കേന്ദ്രം പണിയുന്നത്. ആശുപത്രിയുടെ തറ നിർമാണം ആരംഭിക്കാനിരിക്കെയാണ് കല്ലിന് ക്ഷാമം നേരിട്ടത്. നിർമാണം തടസപ്പെട്ടതോടെ പ്രശ്ന പരിഹാരത്തിന് ആരോഗ്യ വകുപ്പ്ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടി.
വനഭൂമിയിൽ നിന്നും പാറപൊട്ടിച്ച് കല്ല് ശേഖരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഒരു വർഷം കൊണ്ട് ആശുപത്രി നിർമാണം പൂർത്തിയാക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി.