കോഴിക്കോട് വലിയങ്ങാടിയിൽ മാസങ്ങൾക്ക് മുൻപ് പണിപൂർത്തിയാക്കിയ ശുചിമുറി തുറന്ന് നൽകാൻ നടപടിയില്ല. ജലവിതരണസംവിധാനം ഉറപ്പാക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. നഗരസഭ അധികൃതരുടെ മെല്ലെപ്പോക്കെന്നാണ് ആക്ഷേപം.
പല പദ്ധതികളും പൂർത്തിയാക്കാൻ വൈകുന്നതാണെങ്കിൽ ഇവിടെ പണികഴിഞ്ഞത് തുറന്ന് നൽകാൻ അധികാരികൾക്ക് മനസില്ല.
വലിയങ്ങാടിയിലെ കടകളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ചരക്കുമായെത്തുന്ന നിരവധി ലോറി ഡ്രൈവർമാരും തൊഴിലാളികളും പ്രാഥമികാവശ്യം നിർവഹിക്കാൻ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്.
ഏഴ് ലക്ഷം രൂപ ചെലവിലാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക സൗകര്യത്തോടെ ശുചിമുറി നിർമിച്ചത്. ഉടൻ തുറന്ന് നൽകുമെന്ന് നഗരസഭ അധികൃതർ ആവർത്തിക്കുന്നതല്ലാതെ ഈ വിഷയത്തിൽ കാര്യമായ ഇടപെടലില്ലെന്നാണ് പരാതി.