കൊച്ചി മെട്രോയുടെ വേഗം പോലെ മെട്രോമാൻ ഇ.ശ്രീധരൻ പണിതീർത്ത രണ്ടു ക്ളാസ് മുറികളുണ്ട്. പട്ടാമ്പിക്കടുത്ത് ചാത്തന്നൂരിലെ ഗവൺമെന്റ് എൽപി സ്കൂളിന് ഡിഎംആർസിയാണ് ക്ളാസ് മുറികൾ നിർമിച്ചത്. സ്കൂളിലെ പൂർവവിദ്യാർഥിയാണ് ഇ.ശ്രീധരൻ.
പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞായിരുന്നു മെട്രോമാൻ ഇ.ശ്രീധരന്റെ ഇടപെടൽ. താൻ പഠിച്ച ചാത്തന്നൂർ സ്കൂളിന്റെ ഇല്ലായ്മകൾക്ക് തന്നാലാവും വിധം എന്നതായിരുന്നു ഉദ്ദേശം. സ്കൂളിൽ കുട്ടികൾക്ക് ക്ളാസ് മുറികളില്ലെന്ന് മനസിലാക്കി രണ്ട് ക്ളാസ് മുറികൾ നിർമിച്ചു നൽകി. ഇതിനായി ഇരുപതു ലക്ഷം രൂപയാണ് ചെലവഴിച്ചത്. പുതിയ അധ്യയനവർഷത്തിൽ സ്കൂളിന് ലഭിച്ച സമ്മാനം.
നിർമാണചുമതല ഡിഎംആർസിയെ ഏർപിക്കണമെന്ന അപേക്ഷ മാത്രമാണ് ശ്രീധരൻ പൊതുവിദ്യാഭ്യാസവകുപ്പിന് നൽകിയത്. മന്ത്രി തോമസ് െഎസക്ക് ഇടപെട്ട് പ്രത്യേക അനുമതി നൽകി. ഡിഎംആർസി രണ്ട് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കിയതും വേറിട്ടതായി.
തിരക്കുകൾക്കിടയിലും അധികമാരുമറിയാതെ ഇ.ശ്രീധരൻ സ്കൂളിലെത്താറുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നിശ്ബദമായ പിന്തുണ.