സംസ്ഥാനത്തിന്റെ ഭരണപരമായ മെല്ലെപ്പോക്കിനെ രൂക്ഷമായി വിമർശിച്ച് മെട്രോമാൻ ഇ.ശ്രീധരൻ. തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രിസഭ അംഗീകരിച്ചിട്ടും തുടർനടപടിയൊന്നും ഉണ്ടായില്ല. സാങ്കേതികവൈദഗ്ധ്യം ആവശ്യമുള്ള വകുപ്പുകളുടെ തലപ്പത്ത് എൻജിനീയർമാർക്ക് പകരം ഐ.എ.എസുകാരെ നിയമിക്കുന്നത് ശരിയല്ലെന്നും ഇ.ശ്രീധരൻ വിമർശിച്ചു.
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രിസഭ അംഗീകരിച്ചതാണ്. അതിനുശേഷം ഒന്നും സംഭവിക്കാത്തത് ദൗർഭാഗ്യകരമായിപ്പോയി എന്നായിരുന്നു ഇ.ശ്രീധരന്റെ പരാമർശം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ നിർദേശപ്രകാരം 2013ൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രകടനം മെച്ചപ്പെടുത്താൻ തന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കി നൽകിയ റിപ്പോർട്ട് എവിടെ പോയെന്നുപോലും അറിയില്ല.
വളരെ സാങ്കേതികവൈദഗ്ധ്യം ആവശ്യമുള്ള പൊതുമരാമത്ത്, വൈദ്യുതി തുടങ്ങിയവയുടെ തലപ്പത്തുപോലും എൻജിനീയർമാരില്ല. ജൂനിയറായ ഐ.എ.എസുകാരുടെ കീഴിൽ എൻജിനീയർമാർ എങ്ങനെ നന്നായി ജോലി ചെയ്യും, ഇ ശ്രീധരൻ ചോദിക്കുന്നു. സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസ നിലവാരം മോശമാണെന്നും ഇ.ശ്രീധരൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സിന്റെ പരിപാടിയിൽ തുറന്നടിച്ചു.