തൃശൂര്‍ ആസ്ഥാനമായ മെല്‍ക്കര്‍ ധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ച് കോടികള്‍ സ്വന്തമാക്കി. കമ്പനിയുടെ എം.ഡിമാരായ ദമ്പതികള്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നിക്ഷേപകരുടെ തുക ഇനിയും മടക്കികിട്ടിയില്ല.
മെല്‍ക്കര്‍ ധനകാര്യ സ്ഥാനപത്തില്‍ പണം നിക്ഷേപിച്ചവർ നാലായിരം പേര്‍. മുന്നൂറിലേറെ കോടി രൂപ കമ്പനി നിക്ഷേപമായി പിരിച്ചു. പണം നിക്ഷേപിച്ചവര്‍ക്കു നയാപൈസ തിരിച്ചുകിട്ടിയില്ല. ആര്‍.ബി.ഐയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമെന്ന പെരുമയില്‍ കോടികള്‍ കൈക്കലാക്കി. വിശ്വസിച്ചു പണം നിക്ഷേപിച്ചവര്‍ വഞ്ചിക്കപ്പെട്ടു.
എം.ഡിമാരായ രംഗനാഥനും ഭാര്യ വാസന്തിയും അറസ്റ്റിലായെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്. കമ്പനി ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കള്‍ ഇതുവരെയും മരവിപ്പിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിക്ഷേപകര്‍ കലക്ടറേറ്റ് പടിക്കല്‍ പ്രക്ഷോഭം നടത്തിയത്. ഇനിയും പണം തിരിച്ചുകിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായ പ്രക്ഷേഭങ്ങള്‍ നടത്താനാണ് മെല്‍ക്കര്‍ നിക്ഷേപകരുടെ തീരുമാനം.