ഗുരുവായൂർ ക്ഷേത്രനഗരിയിലെ തെരുവോരങ്ങളിലും കടവരാന്തകളിലും അന്തിയുറങ്ങുന്നവരെ നിയന്ത്രിക്കാൻ പ്രത്യേക നടപടിയെടുത്ത് ടെംപിൾ പൊലീസ്. പ്രദേശത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാലാണ് നടപടി.
മൂന്ന് മാസങ്ങൾക്കിടെ നടന്ന രണ്ട് കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള വിവിധ ക്രിമിനൽ കേസുകളിൽ തെരുവോരങ്ങളിൽ കഴിയുന്നവർ പ്രതികളായിരുന്നുവെന്ന് പൊലീസ്. മദ്യപിച്ച് സംഘർഷമുണ്ടാക്കൽ, മോഷണം, പിടിച്ചുപറി തുടങ്ങിയവയും പതിവാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.
'സ്‌ട്രേഞ്ചേഴ്സ് ഗ്രൂപ്പ്' എന്ന വാട്സ്ആപ്പ് സംവിധാനത്തിലൂടെ വിവരശേഖരണവും നടത്തും.
തെരുവില്‍ കഴിയുന്നവരുടെ കുടുംബ പശ്ചാത്തലം മനസിലാക്കി ബന്ധുക്കൾക്കൊപ്പം തിരിച്ചയക്കാനും, അർഹരായവരെ
സാമൂഹ്യക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് ലക്ഷ്യമിടുന്നത്. രാത്രികാല പരിശോധനകൾ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.