ഒാര്‍ത്തഡോക്സ് സഭയുടെ പതിനൊന്നാമത്തെ മൂറോന്‍ കൂദാശയ്ക്കായി ഒരുക്കം പൂര്‍ത്തിയായി. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നാളെ(വെളളി)യാണ് ചടങ്ങ്. എട്ടുവര്‍ഷത്തിന് ശേഷമാണ് സഭയില്‍ മൂറോന്‍ കൂദാശ നടത്തുന്നത്.
1876ൽ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിലാണു സഭയിലെ ആദ്യ മൂറോൻ കൂദാശ നടന്നത്. അതിന്റെ 150–ാം വാർഷികത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന മൂറോൻ കൂദാശയ്ക് വീണ്ടും വേദിയാകുന്നു. നോമ്പിലെ നാല്‍പതാം വെള്ളി ദിനമായ നാളെ രാവിലെ 6.30ന് ആരംഭിക്കുന്ന ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടിന് പൂർത്തിയാകും. സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. മെത്രാപ്പൊലീത്തമാർ, മുഖ്യസ്ഥാനം വഹിക്കുന്ന അർക്കദിയാക്കോൻ, 12 വൈദികർ, 12 ശെമ്മാശന്മാർ, 12 ഉപ ശെമ്മാശന്മാർ എന്നിവർ പങ്കെടുക്കും.
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ദേവലോകം അരമന മൂറോൻ കൂദാശയ്ക്കു വേദിയാകുന്നത്. സഭയിലെ പള്ളികളുടെ കൂദാശ, മാമോദീസ എന്നിവയ്ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന സുഗന്ധതൈലമാണു മൂറോൻ.