കോട്ടയം വൈക്കം മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിൽ സിപിഐയിലും കോൺഗ്രസിലും തർക്കം രൂക്ഷം. ദലിത് ചിന്തകനായ സണ്ണി എം കപിക്കാടിനെ സ്ഥാനാർഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ നിലപാട്. രണ്ടുവട്ടം എംഎൽഎയായ സിപിഐയിലെ സികെ ആശയ്ക്ക് പകരം പുതുമുഖം വേണമെന്നാണ് സിപിഐ മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടു തവണ എംഎൽഎയായ സി.കെ. ആശയ്ക്ക് മൂന്നാമത് ഒരവസരം കൂടി നൽകാനാണ് സിപിഐ സംസ്ഥാന നേതൃത്വം ആലോചിച്ചത്. എന്നാൽ പുതുമുഖം വേണമെന്നാണ് വൈക്കം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ നിലപാട്. മണ്ഡലം കമ്മിറ്റികൾ ജില്ലാ നേതൃത്വത്തിന് നൽകിയ പട്ടികയിൽ ആശയുടെ പേരില്ല. പി പ്രദീപ്, എംകെ രാജേഷ്, ശ്രീലക്ഷ്മി അജി, കെ.സി.നയനകുമാർ എന്നിവരുടെ പേരുകളാണ് മണ്ഡലം കമ്മിറ്റികൾ മുന്നോട്ടുവച്ചത്. അടുത്തിടെ സിപിഐ നേതാവും മുൻ എംഎൽഎയുമായ കെ. അജിത്ത് ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നത് വൈക്കത്ത് സിപിഐക്ക് കനത്ത തിരിച്ചടിയായിരിക്കെയാണ് സ്ഥാനാർഥി നിർണയത്തിലും ചേരിതിരിവ്. യുഡിഎഫിലും തർക്കം രൂക്ഷമാണ്. ദളിത് ചിന്തകനായ സണ്ണി എം കപിക്കാടിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വം ആലോചന നടത്തിയിരുന്നു. ഇതിനെതിരെയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. വൈക്കം, തലയോലപറമ്പ് ബ്ലോക്ക് കമ്മിറ്റികൾ പ്രമേയം പാസാക്കി പാർട്ടി നേതൃത്വത്തിന് കൈമാറി. കെ ബിനിമോൻ, പി ആർ സോന, വിജയമ്മ ബാബു , കെ കെ കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്