കോട്ടയം വൈക്കം തവണക്കടവ് ജലപാതയിൽ ഡീസല്‍ ബോട്ടുകള്‍ക്ക് പകരം സോളര്‍ ബോട്ടുകള്‍ സര്‍വീസ് തുടങ്ങി. മൂന്നു സോളര്‍ ബോട്ടുകളുടെയും ഓഫീസ് സൗരോർജ പദ്ധതിയും മന്ത്രി കെബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതിയെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു.
വൈക്കം ബോട്ട് ജെട്ടിയില്‍ നിന്ന് തവണക്കടവിലേക്ക് സര്‍വീസ് നടത്തുന്ന മൂന്ന് ഡീസൽ ബോട്ടുകൾക്ക് പകരമായി ഇനി സോളര്‍ ബോട്ടില്‍ യാത്ര ചെയ്യാം. 2017 മുതൽ വൈക്കത്ത് സർവീസ് നടത്തുന്ന‘ആദിത്യ’യാണ് രാജ്യത്തെ ആദ്യ സോളർ യാത്രാ ബോട്ട്. 75 പേര്‍ക്ക് യാത്ര ചെയ്യാവുന്ന പുതിയ സോളര്‍ ബോട്ടില്‍ അത്യാധുനീക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നുകോടി പതിനഞ്ചു ലക്ഷം രൂപയാണ് ഒരു ബോട്ടിൻ്റെ നിർമാണച്ചെലവ്. മണിക്കൂറിൽ ശരാശരി 10.8 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുന്ന ഇവയ്ക്ക് 15 മിനിറ്റിനുള്ളിൽ വൈക്കത്തുനിന്ന് തവണക്കടവിലെത്താൻ കഴിയും. ശബ്ദ-വായു മലിനീകരണം ഇല്ലാതെ പരിസ്ഥിതി സൗഹൃദ യാത്ര ആസ്വദിക്കാം. വിനോദസഞ്ചാരികള്‍ക്ക് പ്രയോജന്പെടുന്ന രീതിയില്‍ സര്‍വീസുകളെ മാറ്റുമെന്ന് ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഭാവിയില്‍ ബോട്ടുകള്‍ ശീതികരിക്കും. കെഎസ്ആര്‍ടിസിയും ജലഗതാഗതവകുപ്പും തമ്മില്‍ ബന്ധിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി.
ഏഴുവർഷത്തിനുള്ളിൽ നിർമാണച്ചെലവ് തിരിച്ചുപിടിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വർഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസൽ ചെലവ് ലാഭിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള മാരിടൈം ബോർഡ്, അനർട്ട് എന്നിവരുടെ സഹകരണത്തോടെയാണ് സോളർപദ്ധതി നടപ്പാക്കിയത്