മൂന്നാറിൽ ഇനിമുതൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പിടിവീഴും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്ക് പിഴയിട്ട് മൂന്നാറിനെ പ്ലാസ്റ്റിക് ഫ്രീ ആക്കാനുള്ള നടപടിക്ക് പഞ്ചായത്ത് തുടക്കമിട്ടു. നിയമലംഘനം നടത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.
മൂന്നാർ എന്നാൽ മനോഹരമായ തേയില തോട്ടങ്ങളും മഞ്ഞും തണുപ്പുമൊക്കെയാണ് മനസിൽ വരിക. എന്നാൽ ഇപ്പോൾ അത്ര മനോഹരമല്ല മൂന്നാറിലെ കാഴ്ചകൾ. മാലിന്യസംസ്കരണം പാളിയതോടെ തെരുവുനായകളുടെ എണ്ണം വർധിച്ചു. സഞ്ചാരികൾ തന്നെ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പഞ്ചായത്ത് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കവുന്ന പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റുകൾ , ഗ്ലാസ്സുകൾ തുടങ്ങി 10 ഇനങ്ങൾക്കാണ് നിരോധനം. നിരോധിത പ്ലാസ്റ്റിക് ഉല്പനവുമായി മൂന്നാറിലെത്തിയാൽ ആദ്യ തവണ 10000 രൂപയും ആവർത്തിച്ചാൽ 25000 രൂപയും പിഴ ഈടാക്കും. പ്ലാസ്റ്റിക് കത്തിച്ചാൽ 5000 രൂപയാണ് പിഴ. റിസോർട്ടുകൾ അടക്കമുള്ള സ്ഥാപനങ്ങൾ നിയമം ലംഘിച്ചാൽ 2.5 ഇലക്ഷൻ രൂപ വരെയാണ് പിഴ.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പിഴയുടെ 25% വരെ പാരിതോഷികം നൽകും. നേരത്തെ പ്രഖ്യാപിച്ച ഹരിത ചെക്ക് പോസ്റ്റിന്‍റെ പ്രവർത്തനവും ഉടൻതന്നെ നടപ്പിലാക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.