മൂന്നാറിൽ സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച രണ്ട് പേർ പിടിയിൽ. തമിഴ്നാട് കൊടൈക്കനാൽ സ്വദേശികളായ സുരേഷും ഇയാളുടെ സുഹൃത്തായ പ്രായപൂർത്തിയാകാത്തയാളുമാണ് പിടിയിലായത്.
പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടികളിലൊരാൾ സുരേഷുമായി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു. ബന്ധം വളർന്നതോടെ സുരേഷ് തിങ്കളാഴ്ച തമ്മിൽ കാണാൻ മൂന്നാറിലെത്താമെന്നറിയിച്ചു. തന്റെ സുഹൃത്തുക്കളിലൊരാൾ ഒപ്പമുണ്ടാകുമെന്നും പെൺകുട്ടിയോട് കൂട്ടുകാരിലൊരാളെ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ നിന്നാണ് കുട്ടികൾ പഠിച്ചിരുന്നത്.
തിങ്കളാഴ്ച ക്ലാസ്സ് കഴിഞ്ഞ് ഇരുവരും മൂന്നാർ ടൗണിലെത്തി സുരേഷുമായി കണ്ടുമുട്ടി. തുടർന്ന് സുരേഷും സുഹൃത്തും ചേർന്ന് രണ്ട് പേരെയും ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. ബുധനാഴ്ച സ്കുളിലെത്തിയപ്പോൾ സംശയം തോന്നിയ അധ്യാപകർ വിദ്യാർഥിനികളെ ചോദ്യം ചെയ്തു. ഇതോടെയാണ് പീഡന വിവരം കുട്ടികൾ പുറത്തു പറഞ്ഞത്. അധ്യാപകർ അറിയിച്ചതിനെ തുടർന്ന് പൊലീസ് പ്രതികളെ ദിണ്ടുക്കലിൽ നിന്നും പിടികൂടുകയായിരുന്നു.
സുരേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജ്യൂവനൈൽ ജസ്റ്റീസ് ബോർഡു മുൻപാകെ ഹാജരാക്കി.