മൂന്നാർ കല്ലാർ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ 55 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. അന്വേഷണ നടപടികൾ പൂർത്തിയാക്കാത്തതിനാൽ പ്ലാന്റിലെ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാനായില്ല. തീപിടുത്തത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിലെ കല്ലാർ മാലിന്യ പ്ലാന്റിൽ ഏപ്രിൽ 15നായിരുന്നു തീപിടുത്തം. പ്ലാന്റ് സ്ഥിതിചെയ്യുന്ന കെട്ടിടം ഭാഗികമായി കത്തി നശിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്ന് കണ്ടെത്തിയത്
ഫൊറൻസിക്ക് വിദഗ്ധരും, തൊടുപുഴയിൽ നിന്നുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരും, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പ്ലാന്റിൽ പരിശോധന നടത്തി. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് കണ്ടെത്തൽ. പ്ലാന്റിന്റെ പ്രവർത്തനം മുടങ്ങിയതോടെ സംസ്കരിക്കാനാകാതെ വലിയതോതിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്.