വേനൽ കടുക്കുന്നതിനിടെ മൂന്നാറിൽ കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധർ. 3000ത്തിലധികം ആളുകൾ ആശ്രയിക്കുന്ന പഞ്ചായത്ത് ടാങ്കിലെ പൈപ്പുകൾ നശിപ്പിച്ചു. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി
മൂന്നാർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കുടിവെള്ളം മുടങ്ങിയതോടെ ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പൈപ്പുകൾ വെട്ടി നശിപ്പിച്ചതായി കണ്ടെത്തിയത്. പൈപ്പുകൾ പൂർണ്ണമായും നശിച്ചതിനാൽ മലമുകളിലുള്ള കുടിവെള്ള ടാങ്കിലെ വെള്ളം പൂർണമായും ഒലിച്ചുപോയി.
പൈപ്പുകൾ നശിച്ചതോടെ എംജി നഗർ, ലക്ഷം നഗർ, രാജീവ് നഗർ എന്നിവിടങ്ങളിൽ കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. എത്രയും പെട്ടെന്ന് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രദേശവാസികൾ തന്നെയാണ് പൈപ്പുകൾ നശിപ്പിച്ചതെന്നാണ് സംശയം. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.