വൈദ്യുതി വേലി തകർത്ത് കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ തുടങ്ങിയതോടെ ഭീതിയിലാണ് ഇടുക്കി മുള്ളരിങ്ങാട് നിവാസികൾ. കൊച്ചിൻ ഷിപ്പിയാർഡിന്റെ സഹായത്തോടെ നടന്നുവന്നിരുന്ന ഫെൻസിംഗ് നിർമ്മാണം പാതിവഴിയിൽ മുടങ്ങിയതും തിരിച്ചടിയായിരിക്കുകയാണ്.
ഒരു വർഷം മുമ്പാണ് മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. വലിയ പ്രതിഷേധമുണ്ടായതോടെ എം എൽ എ, എം പി ഫണ്ടുപയോഗിച്ച് രണ്ട് കിലോമീറ്ററോളം വൈദ്യുതി വേലി നിർമ്മിച്ചു. എന്നാൽ കഴിഞ്ഞ ദിവസം വേലി തകർത്ത് ആനകൾ വീണ്ടും ജനവാസ മേഖലയിൽ ഭീതി വിതച്ചു. വേനൽ കനത്തതോടെ കാട്ടാന ആക്രമണം ഇനിയും തുടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
കൊച്ചിൻ ഷിപ്പിയാർഡിന്റെ സിസിആർ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവിൽ തുടങ്ങിയ വൈദ്യുതി വേലി നിർമ്മാണമാണ് മുടങ്ങിയത്. രണ്ടാംഘട്ട ഫണ്ട് കിട്ടാതെ നിർമ്മാണം തുടങ്ങാൻ ആകില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.