ഇടുക്കി തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതിൽ നടപടി വൈകുന്നു. മദ്യപിച്ചെന്നാരോപിച്ച് പൊലീസുകാരെ തടഞ്ഞുവെച്ചവർക്കെതിരെ കേസെടുത്തിരുന്നു. നടപടി വൈകിയാൽ പ്രതിഷേധം ശക്തമാക്കനൊരുങ്ങി സിപിഎം.

ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ തിങ്കളാഴ്ച പുലർച്ചെയാണ് കരിമണ്ണൂർ എസ് ഐ റോയ് സുകുമാരനെയും ഡ്രൈവർ ജിജോ തങ്കച്ചനേയും മദ്യപിച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. 

പൊലീസുകാർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക രക്ത പരിശോധന റിപ്പോർട്ട്. പോലീസുകാരെ തടഞ്ഞ സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തുക, അനാവശ്യമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി രണ്ടുദിവസം പിന്നിട്ടും വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയതിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. രക്ത പരിശോധനയുടെ വിശദ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം