രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്ക്ക് കൂടുതൽ കരുത്തേകി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ മറ്റൊരു നേട്ടം. ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിച്ച ഏഴാമത് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് 'മച്ചിലിപട്ടണം' നീറ്റിലിറക്കി.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച യുദ്ധക്കപ്പലിന് ആന്ധ്രാപ്രദേശിലെ ചരിത്രപ്രസിദ്ധമായ തുറമുഖ നഗരമായ മച്ചിലിപട്ടണത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. വൈസ് അഡ്മിറൽ അതുൽ ആനന്ദിന്റെ ഭാര്യ ഗുൽറുഖ് ആനന്ദാണ് കപ്പൽ നീറ്റിലിറക്കിയത്. വൈസ് അഡ്മിറൽ അതുൽ ആനന്ദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിക്കുന്ന എട്ട് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ ഏഴാമത്തേതാണ് 'മച്ചിലിപട്ടണം'. 78 മീറ്റർ നീളവും 900 ടൺ ഭാരവുമുള്ള കപ്പലിന് മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനാകും. പരമാവധി 1,800 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയുമുണ്ട്.
അന്തർവാഹിനികളെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള അത്യാധുനിക സോണാർ സംവിധാനങ്ങളും നൂതന സാങ്കേതിക ഉപകരണങ്ങളും യുദ്ധക്കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. സമുദ്രാതിർത്തി സംരക്ഷണത്തിലും അന്തർവാഹിനി ഭീഷണികളെ ചെറുക്കുന്നതിലും ഈ യുദ്ധക്കപ്പൽ നിർണായക പങ്കുവഹിക്കുമെന്ന് നാവികസേന പ്രതീക്ഷിക്കുന്നു.