എറണാകുളം പി ആന്‍ഡ് ടി കോളനിയിൽ നിന്ന് താമസക്കാരെ പുനരധിവസിപ്പിച്ച മുണ്ടംവേലിയിലെ ഫ്ലാറ്റിന്റെ പേരിൽ ജി.സി.ഡി.എക്കെതിരെ പ്രതിഷേധം കനക്കുന്നു. നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ.
പി ആന്റ് ടി കോളനി നിവാസികള്‍ക്ക് ഓണസമ്മാനമൊരുങ്ങിയെന്ന വാർത്തയെ പ്രതീക്ഷയോടെയാണ് പലരും സ്വാഗതം ചെയ്തത്. വർഷങ്ങളായി തേവര പേരണ്ടൂർ കനാലിന്റെ പുറമ്പോക്കിൽ ദുരിത ജീവിതം നയിച്ച കുടുംബങ്ങൾ പിന്നാലെ കനവ് നെയ്തു. ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിച്ച് കോളനി നിവാസികളുടെ പുനരധിവാസത്തിനായി ജി.സി.ഡി.എ നിർമിച്ച ഫ്ലാറ്റിലേക്ക് 78 കുടുംബങ്ങൾ താമസം മാറി. ആ മാറ്റം പക്ഷേ ദുരിതത്തിൽ നിന്ന് അതിദുരിതത്തിലേക്കാണെന്ന് ഈ മനുഷ്യർ അറിഞ്ഞില്ല.
താമസം മാറി ഒരു മാസത്തിനുള്ളിൽ ഫ്ലാറ്റ് ചോർന്ന് ഒലിച്ചു, കക്കൂസ് മാലിന്യം വരെ അടുക്കളയിലേക്ക് ഒലിച്ചെത്തി. 14 കോടി രൂപ പ്രതീക്ഷിച്ച പദ്ധതിക്ക് 24 കോടിയോളം രൂപയാണ് നിർമാണത്തിനായി ആകെ ചെലവഴിച്ചത്. താമസം മാറി വെറും രണ്ട് വർഷത്തിനുള്ളിൽ ഫ്ലാറ്റിൽ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല. ഫ്ലാറ്റിനോട് ചേർന്ന് പോകുന്ന 110 കെവി വൈദ്യുതലൈൻ അനുവദനീയമായ പരിധിയ്ക്കും അടുത്താണെന്ന് താമസക്കാർ പറയുന്നു. കെട്ടിടത്തിന് ഗുരുതരമായ ബലക്ഷയമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണം പൂർത്തിയാക്കിയതെന്നാണ് താമസക്കാരുടെ പ്രധാന പരാതി.