വില്ലേജ് ഓഫീസ് ജോലിയുടെ തിരക്കുകൾക്കിടയിലും കൃഷിയെന്ന സ്വപ്നം കൈവിടാതെ ആലുവ സ്വദേശി സിദ്ദിഖ്. 13 ഇനം റംബുട്ടാൻ വിജയകരമായി വിളവെടുത്ത് തൊട്ടതെല്ലാം പൊന്നാക്കുകയാണ് ഈ യുവകർഷകൻ.
പകൽ സർക്കാർ ഉദ്യോഗസ്ഥൻ. വൈകിട്ട് മുഴുവൻ സമയ കർഷകൻ.ജീവിതത്തെ രണ്ട് ലോകമാക്കി മാറ്റിയിരിക്കുകയാണ് നെടുമ്പാശേരി പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ സിദ്ദിഖ്.ആറ് വർഷമായി കേരളത്തിലെ വിവിധ നഴ്സറികളിൽ നിന്ന് ശേഖരിച്ച പതിമൂന്നോളം ഇനം റംബൂട്ടാനുകളാണ് ഇവിടെ വളരുന്നത്. ബിഞ്ചായി,റോൺ ഗ്രീൻ,സ്കൂൾ ബോയ്,സീസർ, കെജി ടെൻ,പർപ്പിൾ തുടങ്ങി പതിമൂന്ന് വ്യത്യസ്ത ഇനങ്ങൾ .നിറത്തിലും രുചിയിലും മധുരത്തിലും ഓരോന്നിനും വേറിട്ട പ്രത്യേകതകൾ.
കുട്ടമശേരിയിലെ 'മണ്ണ്' എന്ന വീട്ടിൽ നിന്നാണ് സിദ്ദിഖിന്‍റെ വിജയകഥ തുടങ്ങുന്നത്. മണ്ണിനോടുള്ള അടങ്ങാത്ത സ്നേഹമാണ് സ്വന്തം വീടിനും 'മണ്ണ്' എന്ന പേരിടാൻ കാരണം. മണ്ണിൽ പൊന്നു വിളയിച്ചു തുടങ്ങിയാൽ വിപണി കണ്ടെത്തുക പ്രയാസമല്ലെന്നാണ് സിദ്ദിഖിന്‍റെ പക്ഷം. റംബുട്ടാനിൽ മാത്രം ഒതുങ്ങുന്നതല്ല സിദ്ദിഖിന്‍റെ കൃഷിജീവിതം.പാട്ടത്തിനെടുത്തും സ്വന്തമായും ഇരുപത് ഏക്കറിലധികം സ്ഥലത്ത് നെൽകൃഷിയും ചെയ്യുന്നുണ്ട് .പച്ചക്കറികൾ,മത്സ്യകൃഷി, ഫലവൃക്ഷങ്ങൾ തുടങ്ങി സിദ്ദിഖിന്‍റെ മണ്ണിൽ വിളയാത്തതായി ഒന്നുമില്ല.