കൊച്ചി തൈക്കൂടത്ത് ഇന്നലെ പെയ്ത കനത്തമഴയിൽ മരം വീണ് ഇരട്ട വൈദ്യുതി പോസ്റ്റുകൾ തകർന്നു. വൈറ്റില-അരൂർ ദേശീയപാതയുടെ വശത്തു നിന്ന മരമാണ് തൈക്കൂടം പാലത്തിന്റെ സർവീസ് റോഡിലേക്ക് കടപുഴകി വീണത്. മരം വീടിന്റെ മതിലിലേക്ക് വീണെങ്കിലും തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.
ഇന്നലെ രാത്രി 7 മണിയോടെ ദേശീയപാതയിൽ നിന്ന് മരം കടപുഴകി താഴെയുള്ള സർവീസ് റോഡിലേക്ക്. വലിയ ശബ്ദം കേട്ട്, വാഹനാപകടം ആണെന്ന് കരുതി വാതിൽ തുറന്നു നോക്കിയ വീട്ടുകാർ കണ്ട കാഴ്ച ഇങ്ങനെ:
മരം മുകളിലേക്ക് വീണ് വീടിന് സമീപത്തെ ഇരട്ട വൈദ്യുത പോസ്റ്റുകൾ തകർന്നു നിലംപൊത്തി. വീടിനുപുറത്തേക്ക് ഇറങ്ങാനാവാതെ വീട്ടുകാർ. എട്ടുമണിക്ക്, കെഎസ്ഇബി ജീവനക്കാർ വന്നെങ്കിലും ഫയർഫോഴ്സിനെ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞു മടങ്ങി. രാത്രി മുഴുവൻ വീട്ടുകാർ ഭീതിയിൽ കഴിഞ്ഞു. രാവിലെ 9 മണിയോടെ ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവരും.