സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള തൃക്കാക്കര നഗരസഭയിൽ, ഏഴരക്കോടി രൂപ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന ഓഡിറ്റ് വകുപ്പ് കണ്ടെത്തലിൽ പ്രത്യക്ഷ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. 2021 മുതൽ നഗരസഭയിലേയ്ക്ക് നികുതി, ഫീസ് ഉൾപ്പെടെ വിവിധ ഇനങ്ങളിലേക്ക് ലഭിച്ച 361 ചെക്കുകളിൽ നിന്നുള്ള തുക എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ.
2021 മുതൽ കലക്‌ഷന് 84 ചെക്കുകളും, 2023-2024 സാമ്പത്തിക വർഷം മാത്രം വരുമാനമായി ലഭിച്ച 137 ചെക്കുകളും പണമായി അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. പൊതുജനവും സ്‌ഥാപനങ്ങളും നി കുതി ഉൾപ്പെടെയുള്ള ഇനങ്ങളിലേക്ക് നഗരസഭക്ക് നൽകിയ ചെക്കുകൾ കൈപ്പറ്റി രസീത് നൽകിയിട്ടുണ്ട്. നഗരസഭയിൽ നിന്ന് ബാങ്കിലേയ്ക്ക് നൽകിയ ചെക്കുകളുടെ എണ്ണവും തുകയും കൃത്യമായി ഓഡിറ്റ് വകുപ്പ് കണ്ടെത്തി. എന്നാൽ ഈയിനത്തിൽ തുകയൊന്നും നഗരസഭയിലേക്ക് ഇതുവരെ വന്നിട്ടില്ല. ഇത് ഗൗരവമായി അന്വേഷിക്കേണമെന്ന് ഓഡിറ്റ് സംഘം നിർദേശിച്ചിട്ടുണ്ട്
ബാങ്കുകളിൽ നൽകിയ ചെക്കുകളിൽ നിന്ന് പണം ലഭിക്കാത്തതിൽ നഗരസഭ അധികൃതർ തുടർ അന്വേഷണം നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ഉണ്ട്. ചെക്ക് വഴി ലഭിക്കേണ്ട പണം എങ്ങനെ ചിലവഴിച്ചുവെന്നതിൽ നഗര സഭകൗൺസിൽ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.