ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകളുമായി സർക്കാരും കോർപ്പറേഷനും. ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതി മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നേരിട്ട് വിലയിരുത്തി. പ്ലാന്റ് സന്ദര്‍ശിച്ച ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗവും കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
തീപിടിത്തമുണ്ടായ സന്ദര്‍ഭത്തില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി സംഘം വിലയിരുത്തി. ബയോ മൈനിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കി. ജൂണ്‍ മാസത്തോടെ 30 ശതമാനം അവശിഷ്ടങ്ങള്‍ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
വാഹനങ്ങള്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ എല്ലായിടത്തും എത്തിച്ചേരുന്നതിനുള്ള റോഡ് സൗകര്യം 85 ശതമാനം പൂര്‍ത്തിയാക്കി. ഉള്‍വശത്തേക്കുള്ള റോഡുകളും രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. നിലവില്‍ പൂര്‍ത്തിയായ റോഡുകളില്‍ ഫയര്‍ എന്‍ജിന്‍ എത്തുന്നതിന് പര്യാപ്തമാണോ എന്ന് അടുത്ത ദിവസം പരിശോധിക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഉള്ളിലേക്കുള്ള ബാക്കിയുള്ള റോഡുകള്‍ നിര്‍മ്മിക്കുക.
9ക്യാമറകളും ബയോമൈനിംഗുമായി ബന്ധപ്പെട്ട 12 ക്യാമറകളും ഉള്‍പ്പടെ 21 ക്യാമറകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.