നഗരസഭാ ഭരണംപിടിക്കാന്‍ കൂടെക്കൂട്ടി; എല്‍.ഡി.എഫിന് തലവേദനയായി ചെയര്‍പഴ്സണ്‍

തിരുവല്ല നഗരസഭാ ഭരണംപിടിക്കാന്‍ എല്‍.ഡി.എഫ് അടര്‍ത്തിയെടുത്ത് ചെയര്‍പഴ്സണാക്കിയ ആള്‍ മുന്നണിക്ക് തലവേദനയായി. മുന്നണിയെന്നല്ല ആര് പറഞ്ഞാലും ചെയര്‍പഴ്സണ്‍ കേള്‍ക്കുന്നില്ല എന്നാണ് ആരോപണം. നഗരസഭ ചെയര്‍പഴ്സണ്‍ സഹകരിക്കാഞ്ഞതോടെ കൗണ്‍സിലര്‍മാര്‍ തന്നെ അസാധാരണ യോഗംചേര്‍ന്നു.

യുഡിഎഫിന്‍റെ കയ്യിലായിരുന്നു തിരുവല്ല നഗരസഭാ ഭരണം. പദവി പങ്കു വയ്ക്കുന്നതിന്‍റെ ഭാഗമായി ഏതാനും മാസം മുന്‍പ് യുഡിഎഫ് ചെയര്‍ പഴ്സണ്‍ ബിന്ദു ജയകുമാര്‍ രാജി വച്ചു. തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വര്‍ഗീസ് എല്‍ഡിഫ് ഭാഗത്തെത്തി ചെയര്‍ പഴ്സണായി. അന്നുമുതല്‍ സംഘര്‍ഷമായി. വാര്‍ഷിക പദ്ധതി നിര്‍വഹണത്തിലെ ഭേദഗതിക്കായി യോഗം ചേരണമെന്ന ആവശ്യം ചെയര്‍ പഴ്സണ്‍ നിരസിച്ചതോടെ 32 കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് യോഗം വിളിച്ചു ചേര്‍ത്തു. എല്ലാ കക്ഷികളിലേയുമായി 36ല്‍ 32 കൗണ്‍സിലര്‍മാര്‍ ചെയര്‍ പഴ്സണെതിരെയാണ്.നിലവിലെ ചെയര്‍ പഴ്സണ്‍ കൂറുമാറിയതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ട്. നിലവില്‍ നഗരസഭാ ഭരണം സ്തംഭിച്ച അവസ്ഥയിലാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.