ചാലയ്ക്കല്‍ വരെയുള്ള കുഴികളടച്ചു; പ്രഹസനമാകാതിരിക്കാൻ ജാഗരൂകരായി നാട്ടുകാർ

ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയടയ്ക്കല്‍ പുരോഗമിക്കുന്നു. ചാലയ്ക്കല്‍ വരെയുള്ള കുഴികളാണ് അടച്ചത്. ആലുവ പരുമ്പാവൂര്‍ റോഡിന്റെ മോശം സാഹചര്യവും കുഴികള്‍ നിറഞ്ഞ അവസ്ഥയും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ചാലയ്ക്കലിലെ കുഴിയില്‍ വീണാണ് ഇരുചക്രവാഹന യാത്രികന് ഗുരുതരമായി പരുക്കേറ്റതും തുടര്‍ന്ന് ചികില്‍സയിലിരിക്കെ മരിച്ചതും. ഇൗ ഭാഗം മുതലുള്ള കുഴിയടയ്ക്കല്‍ തിങ്കളാഴ്ച തുടങ്ങും. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ ദുര്‍സ്ഥി മനോരമ ന്യൂസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെരുമ്പാവൂര്‍ പാലയ്ക്കാട്ടുതാഴം കവലയില്‍ നിന്നാണ് കുഴിയടയ്ക്കല്‍ ആരംഭിച്ചത്. കിഫ്ബി ഉദ്യോഗസ്ഥരുടെയുമ നാട്ടുകാരുടെയും സാനിധ്യത്തിലായിരുന്നു കുഴിയടക്കല്‍. കുഴിയടയ്ക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനും നാട്ടുകാരുടെ സഹായവുമുണ്ട്. കഴിഞ്ഞവട്ടം നടത്തിയ പ്രഹസന കുഴിയടയ്ക്കലിന്റെ അനുഭവമുള്ളതിനാല്‍ നാട്ടുകാരും ജാഗരൂഗരാണ്. 

കഴിഞ്ഞപ്രാവശ്യം കുഴിയടച്ചത് ഏതാനും ദിവസള്‍കൊണ്ട് ഇളകിപ്പോകുകയും കുഴികളുടെ വ്യാപ്തി വര്‍ധിക്കുകയും ചെയ്തിരുന്നു. അതിനാല്‍ മെറ്റല്‍മാത്രം ഇട്ട് കുഴിയടയ്ക്കാന്‍ അനുവദിക്കില്ലെന്നും ടാറിങ് നടത്തണമെന്നുമാണ് അവരുടെ ആവശ്യം.