സർവീസ് റോഡ് അടച്ചു, പുതിയ റോഡുമില്ല; വഴി മുട്ടി 40 കുടുംബങ്ങള്‍

തൃശൂർ..പാലക്കാട് ദേശീയപാതയിലെ വഴുക്കുംപാറയിൽ സർവീസ് റോഡ് അടച്ചു. പുതിയ റോഡ് നിർമിക്കുന്നുമില്ല. ദേശീയപാത അധികൃതരുടെ ജനദ്രോഹ നടപടിയ്ക്കെതിരെ നാട്ടുകാർ അമർഷത്തിലാണ്. 

വഴുക്കുംപാറയിലെ സർവീസ് റോഡാണ് അടച്ചത്. നാൽപത് കുടുംബങ്ങൾക്ക് പോകാൻ വഴിയില്ല. സർവീസ് റോഡ് പുതിയത് പണിയുന്നുമില്ല. രോഷാകുലരായ നാട്ടുകാർ ദേശീയപാതയുടെ പ്രധാന റോഡിന്റെ നിർമാണം തടഞ്ഞു. പണികൾ നിർത്തിവയ്പ്പിച്ചു. നാൽപതു കുടുംബങ്ങൾക്കും ദേശീയപാതയിലൂടെ സഞ്ചരിക്കാൻ അഞ്ചു കിലോമീറ്ററോളം വളയണം. കുതിരാൻ തുരങ്കത്തിനു മുമ്പിലേയ്ക്കു വാഹനങ്ങൾക്കു പോകാനായി ഒൻപതു മീറ്റർ ഉയരത്തിൽ മണ്ണിട്ട് റോഡ് നിർമിക്കുന്നുണ്ട്. ഈ റോഡിനു ഇരുവശവും സർവീസ് റോഡ് പണിയാൻ കഴിയില്ലെന്ന് ദേശീയപാത അധികൃതരുടെ നിലപാട്. 

മൂന്നു വർഷം മുൻപ് ഉരുൾപൊട്ടൽ നടന്ന പ്രദേശത്താണ് ഒൻപതു മീറ്റർ ഉയരത്തിൽ റോഡ് പണിയുന്നത്.  സംരക്ഷണ ഭിത്തി കുറച്ചുദൂരം മാത്രം. ഏറെദൂരം സംരക്ഷണഭിത്തി ഇല്ലാതെ മണ്ണിട്ട് മേൽപ്പാത നിർമിക്കുന്നതും നാട്ടുകാർക്ക് ഭീഷണിയാണ്.