അമ്പലപ്പുഴ ജംഗ്ഷനിൽ ശുചീകരണത്തിനും നവീകരണത്തിനും തുടക്കമാകുന്നു

മാലിന്യം നിറഞ്ഞ അമ്പലപ്പുഴ ജംഗ്ഷനിൽ ശുചീകരണത്തിനും നവീകരണത്തിനും തുടക്കമാകുന്നു. മനോരമ  ന്യൂസ് വാർത്തയെ തുടര്‍ന്ന് ജില്ലാ കളക്ടർ എ.അലക്സാണ്ടറുടെ നിർദേശ പ്രകാരമാണ് ജംഗ്ഷനിൽ നവീകരണ പ്രവർത്തനമാരംഭിക്കുന്നത്. രാവിലെ മുതല്‍  പ്രദേശത്തെ മാലിന്യം നീക്കം ചെയ്യും.

    

 മണ്ഡലത്തിലെ  പ്രധാന കേന്ദ്രങ്ങളിലൊക്കെ നവീകരണ പ്രവർത്തനം നടത്തിയിട്ടും അമ്പലപ്പുഴ ജങ്ഷന്‍ മാത്രം അവഗണിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്  ജങ്ഷന്‍റെ ഒരുഭാഗം ചെളി നിറഞ്ഞ് മാലിന്യക്കൂമ്പാരമായി  മാറിയത് മനോരമ ന്യൂസ്  റിപ്പോർട്ട് ചെയ്തിരുന്നു.  ഇവിടെയുള്ള  ഓസ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാർക്കും മറ്റ് യാത്രക്കാർക്കും  മാലിന്യവും ചെളിയും ബുദ്ധിമുട്ടായിരുന്നു. മനോരമ ന്യൂസ്  വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ലാ  കലക്ടർ എ.അലക്സാണ്ടര്‍ അടിയന്തിരമായി പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറി എന്നിവരിൽ നിന്ന് വിവരങ്ങൾ തേടി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ജങ്ഷനിൽ ശുചീകരണ പ്രവർത്തനം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കവിത പറഞ്ഞു.

  

ജംഗ്ഷനിൽ ഇൻ്റർ ലോക്ക് കട്ടകള്‍ പാകി അടിയന്തിരമായി നവീകരിക്കാനും കലക്ടർ പൊതുമരാമത്ത് വകുപ്പ് ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വർഷങ്ങളായി പ്രദേശ വാസികൾ അനുഭവിച്ചു വന്നിരുന്ന ദുരിതത്തിനാണ്  ഇതോടെ പരിഹാരമാകുന്നത്.