നെല്ല് സംഭരിക്കുന്നില്ല; ജില്ലാ ഓഫീസ് ഉപരോധിച്ച് കർഷക പ്രതിഷേധം

കോട്ടയത്തെ പാടശേഖരങ്ങളില്‍ നിന്ന് നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു. കൊയ്ത്തുകഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നീണ്ടൂരില്‍ കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ കോട്ടയം പാഡി ഓഫിസറെ ഉപരോധിച്ചു.   

കൈപ്പുഴ മാക്കോത്തറ നൂറു പറ പാടശേഖരത്തിലെ കര്‍ഷകന്‍ തോമസാണ് ആത്മഹത്യക്ക് ശ്രമിച്ചത്. നീണ്ടൂര്‍ കൃഷിഭവന്‍റെ കീഴിലുള്ള ഏറ്റവും വലിയ പാടശേഖരമായ ഇവിടെ 260 കര്‍ഷകര്‍ കൃഷി ഇറക്കി. രണ്ടാഴ്ച മുന്‍പ് കൊയ്ത് കൂട്ടിയിട്ട നെല്ല് സംഭരിക്കാന്‍ സ്വകാര്യ മില്ലുടമകള്‍ ഇതുവരെ തയാറായിട്ടില്ല. ഒരു ക്വിന്‍റല്‍ നെല്ലിന് ആറ് കിലോ കിഴിവ് ആവശ്യപ്പെട്ടാണ് മില്ലുടമകളുടെ ആവശ്യം. പാഡി ഓഫിസറും കൂട്ടുനിന്നതോടെയാണ് കര്‍ഷകര്‍ ഓഫിസ് ഉപരോധിച്ചത്. 

 സമരം ശക്തമായതോടെ സപ്ലൈക്കോ എംഡി കര്‍ഷകരുമായി ചര്‍ച്ചനടത്തി നാളെ പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണുമെന്നാണ് ഉറപ്പ്. ഒരു മാസത്തിലേറെയായി സംഭരണം നടക്കാത്തതിനാല്‍ വൈക്കം കല്ലറയിലും കഴിഞ്ഞ ദിവസം കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവിടെ പതിനാറ് കിലോയാണ് മില്ലുകള്‍ കിഴിവ് ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ച് കിലോ കിഴിവില്‍ നെല്ല് സംഭരിച്ചു.