പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി

പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് വെള്ളം സ്പിൽവേ ഗേറ്റ് വഴി പുഴയിലേയ്ക്ക് ഒഴുകി തുടങ്ങി. ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നുമാണ് ഡാം സുരക്ഷ വിഭാഗത്തിന്റെ സന്ദേശം. മഹാപ്രളയത്തിൽ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞ് കവിഞ്ഞൊഴുകിയിരുന്നു. ചാലക്കുടി പുഴയിൽ വെള്ളം അനിയന്ത്രിതമായി ഉയർന്നതിന്റെ ഓർമകൾ ജനത്തിനുണ്ട്. അതുക്കൊണ്ടുതന്നെ, ഡാം തുറക്കുന്നുവെന്ന് കേൾക്കുന്പോഴേ ജനം ജാഗ്രതയിലാണ്. ഭീതി വേണ്ടെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്.

കാരണം, പ്രളയത്തിന്റെ സമയത്ത് തുറന്നുവിട്ട വെള്ളത്തിന്റെ അത്രയും ഇത്തവണ പുഴയിൽ എത്തില്ല. വെള്ളക്കെട്ടിന്റെ ആശങ്കയും വേണ്ട. പക്ഷേ, പുഴയിലിറങ്ങുന്നവർ കരുതൽ പാലിക്കണമെന്ന് മാത്രം.

നിലവിൽ നാനൂറ്റിപത്തൊൻപതു മീറ്ററിലാണ് ഡാമിലെ ജലനിരപ്പ്. നീരൊഴുക്ക് കൂടിയതാണ് ജലനിരപ്പ് ഉയരാൻ കാരണം. മുൻകരുതലിന്റെ ഭാഗമായി ജൂൺ എട്ടു മുതൽ ഡാമിന്റെ ഏഴു സ്പിൽവേ ഗേറ്റുകളും തുറന്ന നിലയിലാണ്. അധികജലം പുറത്തേയ്ക്ക് ഒഴുകുന്നതോടെ അതിരപ്പിള്ളിയും നിറഞ്ഞൊഴുകുകയാണ്. കോവിഡ് കാരണം സന്ദർശകർക്ക് അതിരപ്പിള്ളിയിൽ നിയന്ത്രണമുണ്ട്.