താറാവുകൾ ചത്തത് വകുപ്പിന്റെ അനാസ്ഥ മൂലമെന്ന് കർഷകർ; മരുന്നെത്തിക്കാനായില്ല

കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥമൂലമാണെന്ന് കര്‍ഷകര്‍. റൈമറല്ല രോഗം ബാധിച്ച് താറാവുകൾ കൂട്ടത്തോടെ ചത്തിട്ടും മരുന്നെത്തിക്കാൻ വകുപ്പിനായിട്ടില്ലെന്നാണ് കർഷകരുടെ പരാതി. രോഗത്തിന് സ്വയം ചികില്‍സ നടത്തിയശേഷമാണ് കര്‍ഷകര്‍ മൃഗസംരക്ഷണ വകുപ്പിനെ കാര്യങ്ങള്‍ അറിയിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം 

അയ്യായിരത്തിലധികം താറാവുകളാണ് കുട്ടനാട്ടില്‍ ചത്തത്. പക്ഷിപ്പനിയാണോ എന്നായിരുന്നു ആദ്യ സംശയങ്ങള്‍. എന്നാല്‍ മരണകാരണം റൈമറല്ല രോഗം ബാധിച്ചതും തീറ്റയിൽ നിന്നുള്ള പൂപ്പലുമാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. രോഗം കണ്ടെത്തിയിട്ടും ഫലപ്രദമായ ചികില്‍സ മൃഗസംരക്ഷണവകുപ്പ് നല്‍കിയിട്ടില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്

മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്ന മൃഗസംരക്ഷണ വകുപ്പിന്റെ വാദം തെറ്റാണെന്നും കര്‍ഷകര്‍ പറയുന്നു

ചികിത്സിച്ചാൽ മാറുന്ന രോഗമാണ് റെയ്മറല്ലയെന്നും. അസുഖം ശ്രദ്ധയിൽ പെട്ടാൽ താറാവുകളെ ഉടനടി മാറ്റണമെന്നും ചീഫ് വെറ്ററനറി ഓഫീസർ നിർദ്ദേശിച്ചു. ഈസ്റ്റർ വിപണി ലക്ഷ്യം വച്ച കർഷകർക്കാണ് റെയ്മറല്ല ഇപ്പോൾ തിരിച്ചടിയായത്