ഇന്ന് ലോകജലദിനം; നാട്ടിൽ ജലവിപ്ലവമൊരുക്കി ചെന്ത്രാപ്പിന്നിക്കാര്‍

ഇന്ന് ലോകജലദിനം. കാടുപിടിച്ചു കിടന്ന മൂന്നു കുളങ്ങളും അഞ്ചു തോടുകളും ഒറ്റജലാശയമാക്കി നാട്ടില്‍ ജലവിപ്ലവമൊരുക്കിയിരുക്കുകയാണ് തൃശൂര്‍ ചെന്ത്രാപ്പിന്നിക്കാര്‍ . ഇരുപത് ഏക്കറിലുള്ള കൂറ്റന്‍ ജലാശയം വേനലിലും ജലസമൃദ്ധമാണ്.

ഇരുപതു ഏക്കര്‍ ഭൂമിയില്‍ മൂന്നു കുളങ്ങള്‍ പൊന്തക്കാട് വളര്‍ന്ന് മൂടികിടക്കുകയായിരുന്നു. വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലും. തൊട്ടടുത്തു തന്നെ അഞ്ചു ചെറിയ തോടുകള്‍ ഒഴുകിയിരുന്നു. ഈ കുളങ്ങളും തോടുകളും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചു. കുളങ്ങള്‍ വൃത്തിയാക്കി. പൊന്തക്കാട് നീക്കിയതോടെ തോടുകള്‍ക്കരികില്‍ ചെല്ലാമെന്നായി. വലിയ ജലാശയമായി ഇതുമാറി. കടുത്ത വേനലില്‍ ഈ പ്രദേശത്തു മാത്രം ജലസമൃദ്ധി. ഭൂമിയില്‍ ജലനിരപ്പ് താഴാതെ പിടിച്ചുനിര്‍ത്താന്‍ ഈ ഉദ്യമത്തിനായി. ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റാണ് വിപ്ലവകരമായ ജലമുന്നേറ്റത്തിന് വഴിയൊരുക്കിയത്.

മഴക്കാലത്തു പുറത്തു നിന്നുള്ള വെള്ളം ജലാശയത്തിലേക്ക് കയറും. ഇത് തടയാന്‍ ചുറ്റുമതില്‍ കെട്ടാനാണ് ശ്രമം. ഇതിനു പുറമെ ജലം ശുദ്ധീകരിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ജലശുദ്ധീകരണ കമ്പനികളുമായി ട്രസ്റ്റ് ചര്‍ച്ച നടത്തിയിട്ടുണ്ട്. തോടുകള്‍ക്കും കുളങ്ങള്‍ക്കും മധ്യേ വലകള്‍ സ്ഥാപിച്ച് മല്‍സ്യകൃഷിയും നടത്തുന്നുണ്ട്. ‌