കോതമംഗലം പിണവൂര്‍കുടി ഗവ ഹൈസ്ക്കൂളില്‍ 12 വര്‍ഷം മുന്‍പ് പണിത പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കാട് കയറി നശിക്കുന്നു. കോടികള്‍ ചെലവിട്ട് ആദിവാസി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച ഹോസ്റ്റലാണ് ട്രൈബല്‍ വകുപ്പ് ഏറ്റെടുക്കാതെ നാശോന്മുഖമായത്. കുട്ടമ്പുഴ പഞ്ചായത്തിലെ 17 ഓളം ആദിവാസി കുടികളിലെ വിദ്യാര്‍ഥികള്‍ക്് പ്രയോജനപ്പെടുന്ന ഈ ഹോസ്റ്റൽ ഉടൻ തുറന്ന് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
2007ലാണ് പിണവൂര്‍കുടി ഗവ ഹൈസ്ക്കുളിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായുള്ള ഈ ഹോസ്റ്റല്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായത്. 50 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പക്ഷേ വര്‍ഷം 12 കഴിയുമ്പോഴും നോക്കുകുത്തിയായി മാറിയ കെട്ടിടം കാട് കയറി നശിക്കുകയാണ്. ജനല്‍ചില്ലുകളെല്ലാം തകര്‍ന്ന് കഴിഞ്ഞു. പിണവൂര്‍കുടി ഗവ ഹൈസ്ക്കൂളിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെല്ലാം തന്നെ ആദിവാസി കുട്ടികളാണ് പഠിക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ കോളനികളില്‍ നിന്നുള്ള ഇരുന്നൂറോളം കുട്ടികള്‍. വനത്തിലുള്ളിലൂടെ ഏറെ ദൂരം യാത്ര ചെയ്താണ് ഏറെ പേരും ദിവസേന സ്കൂളുകളിലെത്തുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് പല കുട്ടികളും ദിവസങ്ങളോളം സ്കൂളില്‍ എത്താറുമില്ല. ഹോസ്റ്റല്‍ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചാല്‍ ആദിവാസി കുടികളിലെ പെണ്‍കുട്ടികള്‍ക്കെങ്കിലും ജീവഭയമില്ലാതെ പഠനം തുടരാമായിരുന്നു.
യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ ജയലക്ഷ്മി നേരിട്ടെത്തി ഹോസ്റ്റല്‍ ഉടന്‍ തുറന്് നല്‍കുമെന്ന വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് എല്ലാവരും പിണവൂര്‍കുടി സ്കൂളിനെ മറന്നു. കഴിഞ്ഞ അധ്യന വർഷം SSLC ക്ക് നൂറു ശതമാനം വിജയം കൈവരിച്ച സ്കൂള്‍ കൂടിയാണ് പിണറൂർ കുടി ഗവ. ഹൈസ്കൂൾ.