ജനസേവ ശിശുഭവന്‍ കുട്ടികളുടെ പ്രവേശനക്കാര്യത്തില്‍ ആശയക്കുഴപ്പം

ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് കുട്ടികളുടെ പ്രവേശനക്കാര്യത്തില്‍ ആശയക്കുഴപ്പം. വേനലവധിക്ക് ശേഷം തിരിച്ചെത്തിച്ച കുട്ടികളില്‍ ചിലരെ തിരിച്ചെടുക്കാന്‍ ശിശുക്ഷേമ സമിതി തയ്യാറാകുന്നില്ലെന്ന് ആരോപണം. ഇങ്ങനെ പഠനം മുടങ്ങിയ പതിനാലുകാരിയെ കഴിഞ്ഞ ദിവസം തേവര കല്ലുപാലത്ത് കണ്ടെത്തി. 

ഈ വര്‍ഷം ഏഴാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചെങ്കിലും മകളെ സ്ക്കൂളിലയക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നാഗമ്മ. ആകെയുള്ള സമ്പാദ്യമായ മൂന്ന് മക്കളെയും ഏഴ് വര്‍ഷം മുന്‍പ് ജനസേവയില്‍ ഏല്‍പിച്ചു. അവിടെ നിര്‍ത്തിയായിരുന്നു ഇക്കാലമത്രയും പഠനം. ഇക്കഴിഞ്ഞ വേനലവധിക്ക് കുട്ടികളെ ഒപ്പം കൊണ്ടുപോന്നു. ഇതിനുശേഷമാണ് ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. പിന്നീട് മക്കളെ തിരികെയെത്തിച്ചപ്പോള്‍ ആണ്‍ക്കുട്ടികളെ മാത്രം പ്രവേശിപ്പിക്കാമെന്നായിരുന്നു ഇപ്പോള്‍ ജനസേവയുടെ ചുമതലയുള്ള ശിശുക്ഷേമസമിതിയുടെ നിലപാട്. കരഞ്ഞുപറഞ്ഞെങ്കിലും മകളെ തിരിച്ചെടുത്തില്ല. 

ഭര്‍ത്താവുപേക്ഷിച്ച് പോയ നാഗമ്മ ദിവസക്കൂലിക്ക് പണിയെടുത്താണ് വീട്ടുചെലവിന് വക കണ്ടെത്തുന്നത്. തേവര കല്ലുപാലത്തെ ഈ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലാണ് ഇപ്പോള്‍ താമസം. മകളെ തനിച്ചാക്കി പോകാനുള്ള ഭയം കാരണം ഇപ്പോള്‍ ജോലിയും മുടങ്ങി. മകളുടെ വിദ്യാഭ്യാസത്തിനും ഇനിയെന്ത് വഴിയെന്ന് അറിയാത്ത ആശങ്കയിലാണ്.