ആലപ്പുഴയിലെ കടത്തുവള്ളം അപകടാവസ്ഥയിൽ

ആലപ്പുഴയിലെ വെണ്‍മണി പഞ്ചായത്തിനെയും പത്തനംതിട്ടയിലെ പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന കടത്തുവള്ളം അപകടാവസ്ഥയില്‍. കടത്തുകാരന് ശമ്പളമില്ലാതായിട്ട് ഒരുവര്‍ഷമായി. കാലപ്പഴക്കത്തില്‍ ദ്രവിച്ചുതുടങ്ങിയ വള്ളം അറ്റകുറ്റപ്പണി നടത്താന്‍പോലുമാകാത്ത സ്ഥിതിയിലാണ് കടത്തുകാരന്‍.

വെണ്‍മണി പഞ്ചായത്തിലെ പുന്തലത്താഴത്തെയും പന്തളം നഗരസഭാ പരിധിയിലുള്ള ഐരാണിക്കുഴിയെയും ബന്ധിപ്പിക്കുന്ന അച്ചന്‍കോവിലാറ്റിലെ ഈ കടത്തുവള്ളം എത്രകാലംകൂടി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് സുരേഷ്കുമാറിനറിയില്ല. ദിവസക്കൂലിക്കാരനായ സുരേഷ്കുമാറിന് കഴിഞ്ഞ ജനുവരിമാസം മുതലുള്ള കൂലി നല്‍കിയിട്ടില്ല. പ്രതിദിനം അറുന്നൂറ് രൂപയാണ് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന കൂലി.

കാലപ്പഴക്കംമൂലം ദ്രവിച്ച വള്ളത്തിലേക്ക് വെള്ളം കയറുന്നതു തടയാന്‍ ടാര്‍ തേച്ച് പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഫലമില്ല.((ചോര്‍ച്ചയുടെ വിഷ്വലിടാം))  ഇടവേളകളില്‍ സുരേഷ്കുമാറും, യാത്രയ്ക്കിടെ നാട്ടുകാരും വെള്ളം കോരികളയും. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ പന്തളം ഭാഗത്തേക്ക് പോകാന്‍ ആശ്രയിക്കുന്നത് ഈ കടത്തുവള്ളത്തെയാണ്.ഫണ്ട് പാസായി വരുന്നതിലുള്ള കാലതാമസംമൂലമാണ് കടത്തുകാരന് പണം നല്‍കാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം.