ആർ.എസ്.എസ് പ്രവർത്തകനെ കൊന്നത് മതമൗലികവാദികളും സി.പിഎമ്മും: ബി.ജെ.പി

ഗുരുവായൂര്‍ നന്‍മിനിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടിക്കൊന്നത് മതമൗലികവാദികളും സി.പി.എമ്മും ചേര്‍ന്നാണെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം, കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് കാട്ടി സി.പി.എം വാര്‍ത്താക്കുറിപ്പിറക്കി. 

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകത്തെ ചൊല്ലി ബി.ജെ.പിയും സി.പി.എമ്മും വീണ്ടും നേര്‍ക്കുേനര് വരുന്ന സാഹചര്യമാണുള്ളത്‍. മതമൗലികവാദികളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത് എത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വ്യാപകമായി പ്രകടനങ്ങള്‍ നടന്നു. 

അതേസമയം, കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സി.പി.എം നിലപാട്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഒരുകാരണവശാലും പ്രവര്‍ത്തകര്‍ മുതിരില്ലെന്നാണ് സി.പി.എം പറയുന്നത്. കൊലപാതക സംഘത്തില്‍ കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനുണ്ടെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം. മൂന്നംഗ സംഘമാണ് കൊല നടത്തി മുങ്ങിയതെന്നാണ് സൂചന. പൊലീസിന്റെ അന്വേഷണം തുടരുകയാണ്. വീട്ടിലേക്ക് പോകുംവഴി ഇന്നലെ ഉച്ചയോടെയാണ് ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ പോകുമ്പോള്‍ കാറിടിപ്പിച്ച് വീഴ്ത്തി ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഇന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.