കൊച്ചി അഴിമുഖത്ത് അപകടത്തിൽപെട്ട് മുങ്ങിയ ബോട്ട്, പൊക്കിയെടുത്ത ശേഷം വീണ്ടും കായലില്‍ തന്നെ തള്ളി. യാത്രാബോട്ടുകൾ അടക്കം നൂറുകണക്കിന് യാനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ബോട്ടുചാലിൽ വൻ അപകടക്കെണിയായി മാറിയ ബോട്ടിന്റെ അവശിഷ്ടം വെള്ളത്തിൽ നിന്ന് നീക്കാൻ ഒരു നടപടിയുമില്ല. വൈപ്പിൻ ജെട്ടിക്ക് സമീപം ബോട്ട് ഉപേക്ഷിച്ച സ്ഥലം ഒരു വീപ്പകൊണ്ട് അടയാളപ്പെടുത്തുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
കൊച്ചിക്കായലിന്റെ ആഴങ്ങളിലേക്ക് ഇങ്ങനെ മുങ്ങിപ്പോയ ബോട്ട് ദിവസങ്ങളോളം കപ്പൽ ഗതാഗതത്തിന് ഭിഷണിയായി അവിടെക്കിടന്നു. രണ്ടാഴ്ചയോളമെടുത്തു വീണ്ടും ഉയർത്തിയെടുക്കാൻ. ചിലവായത് മുപ്പത് ലക്ഷത്തോളം രൂപ. പിന്നീടെന്തുണ്ടായി. പൊക്കിയെടുത്ത സ്വകാര്യ കമ്പനി ബോട്ട് കൊണ്ടിട്ടത് കായലിൽ തന്നെ ബോട്ടുചാലിൽ. ആരുടെ അനുമതിയോടെയാണ് ഇതെന്ന് വ്യക്തമല്ല. മുൻപത്തെക്കാൾ അപകട സാധ്യതയുണ്ടെന്ന് വ്യക്തം. യാത്രാബോട്ടുളും മൽസ്യബന്ധനബോട്ടുകളും അടക്കം നൂറുകണക്കിന് യാനങ്ങളാണ് ഈ വഴിയെ ദിവസവും കടന്നുപോകുന്നത്.
അപകടം ഒഴിവാക്കാൻ അടയാളമായി ആകെയുള്ളത് ഈ സ്ഥാപിച്ചിരിക്കുന്ന വീപ്പയാണ്. വേലിയേറ്റത്തെയും വേലിയിറക്കത്തെയും അതിജീവിച്ച് എത്ര ദിവസം ഇതിവിടെ ഉണ്ടാകുമെന്ന് ഒരുറപ്പും ആർക്കുമില്ല. അതേസമയം മുങ്ങിയ ബോട്ട് കപ്പൽചാലിൽ നിന്ന് മാറ്റിയിടുക മാത്രമായിരുന്നു ഉത്തരവാദിത്തമെന്ന് പറഞ്ഞ് തുറമുഖ ട്രസ്റ്റും, ഇതിൽ ഇടപെടില്ല എന്ന പറഞ്ഞ് ഫിഷറീസ് വകുപ്പും കൈ കഴുകുമ്പോൾ തുലാസിലാകുന്നത് ഇവിടെ ജലഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവനാണ്. പ്രതിഷേധവുമായി പഞ്ചായത്ത് രംഗത്തുണ്ടെങ്കിലും ആരും പരിണിക്കുന്ന മട്ടില്ല.