പുതുവൈപ്പ് സംഭവത്തിൽ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ നേതാവ് ആനി രാജ. മനുഷ്യാവകാശ കമ്മിഷനും വനിതാകമ്മിഷനും പുതുവൈപ്പിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തണം. ഐഒസി വിരുദ്ധ ജനകീയ സമരസമിതി ഹൈക്കോടതി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനി രാജ. പുതുവൈപ്പ് എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ അഞ്ഞൂറോളം ആളുകളാണ് പ്രതിഷേധസംഗമത്തിൽ അണിചേർന്നത്.
ഐഒസി വിരുദ്ധ സമരക്കാർക്കുനേരെ മൂന്ന് തവണയായി നടന്ന പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റവരെ സന്ദർശിച്ച ശേഷമായിരുന്നു പ്രതിഷേധസംഗമം വേദിയിലേക്ക് ആനിരാജയെത്തിയത്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത പീഡനങ്ങളാണ് പുതുവൈപ്പിൽ നടന്നതെന്ന് പറഞ്ഞുതുടങ്ങിയ ആനി രാജ ആഭ്യന്തരവകുപ്പിനെതിരെ അതിരൂക്ഷമായാണ് പ്രതികരിച്ചത്. സമരക്കാർക്കിടയിൽ ബാഹ്യശക്തികൾ കടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദി പൊലീസ് വകുപ്പാണ്. ഡി.സി.പി യതീഷ് ചന്ദ്ര, റൂറൽ എസ്.പി എ.വി. ജോർജ് എന്നിവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും ആനി രാജ പറഞ്ഞു.
എം.എൽ.എമാരായ ഹൈബി ഈഡൻ, വിഡി സതീശൻ, കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ, ആർഎംപി നേതാവ് ടി.പി. രമ, സി. കെ ജാനു തുടങ്ങിയവരും പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു. ഐഒസി സംഭരണകേന്ദ്രത്തിനെതിരായ സമരം അതിശക്തമായി തുടരാൻ തന്നെയാണ് ജനകീയ സമര സമിതിയുടെ തീരുമാനം