ഗുരുവായൂർ ചൂൽപുറത്ത് മാലിന്യം തള്ളാനെത്തിയ നഗരസഭാ വണ്ടികൾ തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. മാലിന്യം തള്ളരുതെന്ന ഹൈക്കോടതി വിധി ലംഘിക്കാൻ പൊലീസ് ഒത്താശ ചെയ്തെന്നാണ് സമരക്കാരുടെ പരാതി. മാലിന്യപ്രശ്നത്തില്‍ നാട്ടുകാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു
രാവിലെ എട്ടുമണിയോടെയാണ് ഗുരുവായൂർ നഗരസഭയുടെ മാലിന്യ വണ്ടികൾ ചൂൽ പുറത്ത് എത്തിയത്. വൻപൊലീസ് അകമ്പടിയിലായിരുന്നു മാലിന്യ വണ്ടികളുടെ വരവ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സമരക്കാർ വണ്ടികൾ തടഞ്ഞു. ഇവരെ ബലം പ്രയോഗിച്ച് പൊലീസ് തടഞ്ഞു.
ചൂൽ പുറത്ത് മാലിന്യം കുന്നുകൂടി ഇടരുതെന്നായിരുന്നു ഹൈക്കോടതി വിധി. പൊലീസ് സംരക്ഷണം നൽകരുതെന്ന് നാട്ടുകാർ ഉന്നത ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിരുന്നു. ഇങ്ങനെ നൽകിയ പരാതി സ്വീകരിക്കാതിരിക്കാന്‍ പൊലീസ് പറഞ്ഞ ന്യായങ്ങളാണ് വിചിത്രം. പരാതിയിൽ സർ എന്നും അവസാന വരിയിൽ അപേക്ഷിക്കുന്നു എന്നും എഴുതിയില്ലെന്നാണ് തൊടുന്യായം. ചൂൽ പുറത്ത് മാലിന്യം തള്ളാൻ സർവകക്ഷി യോഗം തീരുമാനിച്ചതിന്റെ ബലത്തിലായിരുന്നു സമരക്കാർക്ക് നേരെയുള്ള ബലപ്രയോഗം. നഗരസഭയ്ക്കും പൊലീസിനും എതിരെ കോടതിയലക്ഷ്യ ഹർജി നൽകാനാണ് സമരക്കാരുടെ തീരുമാനം.