ചിന്നക്കനാലിൽ വൈദ്യുതിവേലിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ എസ്റ്റേറ്റ് ഉടമ ടിസിൻ തച്ചങ്കരി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദേവികുളം റേഞ്ച് ഓഫിസർ നോട്ടിസ് നൽകിയതിനെ തുടർന്നാണ് നീക്കം. കേസിലെ ഒന്നാം പ്രതി എസ്റ്റേറ്റ് സൂപ്പർവൈസർ ഷിജോയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ ആഴ്ചയാണ് ചിന്നക്കനാലിലെ തച്ചങ്കിരി എസ്റ്റേറ്റിന്റെ കവാടത്തോട് ചേർന്ന് പിടിയാനയുടെ ജഡം കണ്ടെത്തിയത്. വന്യജീവികളെ പ്രതിരോധിക്കാൻ ,സ്ഥാപിച്ച സൗരോർജ വേലിയിൽ വായ്ഭാഗം കുരുങ്ങിയ നിലയിലായിരുന്നു ജഡം. വൈദ്യുതാഘാതമേറ്റാണ് ആനയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതോടെയാണ് എസ്റ്റേറ്റ് ഉടമ ടിസിൻ തച്ചങ്കരി, സൂപ്പർ വൈസർ പാറത്തോട് ഷിജോ എന്നിവരെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തത്.
കേസിലെ ഒന്നാം പ്രതി ഷിജോയെ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി ടിസിൻ തച്ചങ്കരിയോട് ഏഴ് ദിവസത്തിനകം ദേവികുളം റേഞ്ച് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് ടിസിൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതെന്നാണ് വിവരം. സോളാർ സംവിധാനത്തിൽ നിന്നുള്ള ഡിസി വൈദ്യുതിയുപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുമ്പ് വേലിയിൽ കൂടി ഉയർന്ന തോതിലുള്ള എസി വൈദ്യുതി നേരിട്ട് കടത്തി വിട്ടതാണ് കാട്ടാനക്ക് വൈദ്യുതാഘാതമേൽക്കാൻ കാരണമെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. ഇരുവർക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഷിജോയും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.