സൂര്യനെല്ലിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്. കാട്ടാനകളിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പ് സെക്ഷൻ ഓഫീസ് ഉപരോധിച്ചു. ജനവാസമേഖലയിൽ ഭീതിവിതയ്ക്കുന്ന കാട്ടാനകളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.
ഗുണ്ടുമല ഡിവിഷനിലെ മാടസ്വാമിയുടെ ഭാര്യ കാളിയമ്മാളിനെയാണ് ഒറ്റയാൻ ആക്രമിച്ചത്. മാടസ്വാമിയും ഭാര്യയും വീട്ടിലേക്ക് മടങ്ങുമ്പോൾ മൂന്നാർ കാറ്ററിംഗ് കോളജിന് സമീപമാണ് കാട്ടാനയെ കണ്ടത്. ആന പാഞ്ഞടുത്തതോടെ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ കാളിയമ്മാളിനെ
തുമ്പികൈകൊണ്ട് ഒറ്റയാൻ അടിച്ചുവീഴ്ത്തി. നിലത്ത് വീണ കാളിയമ്മാൾ വീണ്ടും എഴുന്നേറ്റ് ഓടിയതിനാൽ ജീവൻ തിരിച്ചുകിട്ടി. നടുവിന് പരുക്കേറ്റ കാളിയമ്മാളിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കാട്ടാനശല്യം തുടർക്കഥയായതോടെയാണ് നാട്ടുകാർ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചത്.
പ്രശ്നക്കാരായ ആനകളെ താപ്പാനകളുടെ സഹായത്തോടെ പിടികൂടി ആനത്താവളങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി രണ്ട് താപ്പാനകളെ സ്ഥലത്ത് എത്തിക്കുകയും ചെയ്തു. കാട്ടാനകളെ പിടികൂടാനുള്ള നടപടി വൈകുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാനകളെ തുരത്താൻ തേക്കടിയിൽ നിന്നുള്ള എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തി. നേരത്തെ തമിഴ്നാട്ടിൽ നിന്നെത്തിച്ച താപ്പാനകളുടെ കുത്തേറ്റ കാട്ടാനകൾ കൂടുതൽ അക്രമകാരികളായെന്നും നാട്ടുകാർ പറയുന്നു.