തിരുവനന്തപുരം കല്ലാറിൽ കാട്ടാനശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. കല്ലാർ മാമൂട്ടിൽ കാട്ടാനക്കൂട്ടം വീടും കൃഷിത്തോട്ടവും തകർത്തു. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സോളർ ഫെൻസിങും കിടങ്ങുകളും നിർമിക്കുമെന്ന സർക്കാർ വാഗ്ദാനം പാഴായതാണ് കാട്ടാനകൾ വീണ്ടും നാട്ടിലിറങ്ങാൻ കാരണം.
പാലോട് മാമൂട് സ്വദേശി വിനോദിന്റെ വീട് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൂർണമായി തകർന്നു. കാട്ടാനയെ പേടിച്ച് ഒരാഴ്ച മുമ്പ് ബന്ധുവീട്ടിലേക്ക് കിടപ്പ് മാറ്റിയതുമൂലം വിനോദിന്റെയും കുടുംബാംഗങ്ങളുടെയും ജീവൻ ബാക്കിയായി.
ഭൂരഹിതർക്ക് 2013ൽ സർക്കാർ വിതരണം ചെയ്ത ഭൂമിയിൽ കുടിൽകെട്ടി പാർക്കുന്നവരാണ് ഇവർ. സമ്പൂർണ വൈദ്യുതീകരണം നടത്തിയെന്ന് അഭിമാനിക്കുന്ന സംസ്ഥാനത്താണ് വെളിച്ചവും വെള്ളവും ഒന്നും നൽകാതെ നിരാലംബരായ കുറേ മനുഷ്യരെ ഇവിടെ നരകജീവിതം നയിക്കാൻ സർക്കാർ വലിച്ചെറിഞ്ഞിരിക്കുന്നത്.
സമീപത്തുള്ള വനാതിർത്തിയിൽ ഇപ്പോഴും നിലയുറപ്പിച്ചിട്ടുള്ള കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശവും വരുത്തിയിട്ടുണ്ട്. പത്തുമാസം മുമ്പ് കല്ലാറിനെ കാട്ടാനശല്യം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇവിടെ സൗരോർജവേലി സ്ഥാപിക്കുമെന്നും കിടങ്ങ് നിർമിക്കുമെന്നും വനംമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.